വയലാർ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്


തിരുവനന്തപുരം: 47–ാം വയലാർ സാഹിത്യ പുരസ്കാരം സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് പുരസ്കാരം സമ്മാനിക്കും.വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര പ്രഖ്യാപിച്ചത്.
മലയാള സിനിമയിലെ എക്കാലത്തെയും നിറസാനിധ്യമാണ് ശ്രീകുമാരൻ തമ്പി. ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. 78 സിനിമകൾക്കു തിരക്കഥ എഴുതി. മുപ്പതിലധികം സിനിമകൾ സംവിധാനം ചെയ്തു. 22 ചലച്ചിത്രങ്ങൾ സ്വന്തമായി നിർമിച്ചു. 1971ലും 2011ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി.
‘സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ൽ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 2018ൽ മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരവും ലഭിച്ചു. മധു, ശാരദ എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2015ൽ പുറത്തിറങ്ങിയ ‘അമ്മയ്ക്കൊരു താരാട്ട്’ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.