നിപയിൽ മലപ്പുറം ജില്ലക്ക് ആശ്വാസം; സ്രവസാമ്പിൾ ഫലം നെഗറ്റീവ്; ജാഗ്രത വിടരുതെന്ന് നിർദേശം..!


മഞ്ചേരിയിൽ നിന്ന് നിപ പരിശോധനയ്ക്കായി അയച്ച സ്രവ സാമ്പിൾ ഫലം നെഗറ്റീവ്. ഇതോടെ ജില്ലക്ക് ആശ്വാസം. മഞ്ചേരിയിൽനിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച സ്രവത്തിൻ്റെ പരിശോധന ഫലമാണ് ലഭിച്ചത്. പനിയെ തുടർന്ന് രോഗിയെ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.
അതേസമയം, കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.
കോഴിക്കോട് ജില്ലയിൽ അതിജാഗ്രത തുടരുന്നുണ്ട്. ബുധനാഴ്ച പരിശോധനയ്ക്ക് അയച്ച 11 പേരുടെ സാംപിളുകൾ നെഗറ്റീവായിരുന്നു. സമ്പർക്കപ്പട്ടികയിലുള്ള 30 പേരുടെ സാംപിളുകൾകൂടി വ്യാഴാഴ്ച പരിശോധനയ്ക്കയച്ചിരുന്നു. ഇതിൽ 15 പേർ രോഗികളുമായി അടുത്തിടപഴകിയ ആരോഗ്യപ്രവർത്തകരാണ്.
ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. പോസിറ്റീവായവരുമായി ഇടപഴകിയ 234 പേരെക്കൂടി കണ്ടെത്തിയതോടെ സമ്പർക്കപ്പട്ടികയിൽ 950 പേരായി. ബുധനാഴ്ച നിപ പോസിറ്റീവായ, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ചേവരമ്പലത്തെ വാടകവീട്ടിൽ കൂടെത്താമസിച്ച 14 പേർ നിരീക്ഷണത്തിലാണ്. നാലുപേർ മെഡിക്കൽ കോളേജിലാണ്.