ഓണ്‍ലൈന്‍ റമ്മിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി; യുവാവ് തൂങ്ങി മരിച്ചു


തൊടുപുഴയില്‍ ഓണ്‍ലൈന്‍ റമ്മികളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ പി.കെ.റോഷ (23) ആണ് മരിച്ചത്. പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായിരുന്നു റോഷ്.
റിസോര്‍ട്ടിന് സമീപത്തുള്ള മരത്തില്‍ ബുധനാഴ്ച രാത്രി 8.30യോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ച റോഷ് കഴിഞ്ഞ കുറെ നാളുകളായി ഓൺലൈൻ റമ്മി കളിയിൽ അടിമപ്പെട്ടിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്ന വരുമാനവും കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് ലക്ഷങ്ങൾ റമ്മി കളിയിൽ നഷ്ടപ്പെട്ടതായാണ് വിവരം.
റെജി – റെജീന ദമ്പതികളുടെ ഏകമകനായ റോഷ്, ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സക്കായി സഹായിക്കണമെന്നും കൂടെ ജോലി ചെയ്തിരുന്നവരോട് കള്ളം പറഞ്ഞിരുന്നു.
എല്ലാവരും ചേർന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നൽകുകയും ചെയ്തു. ഈ പണവും ഇയാൾ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതായാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.