കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു


തൃശൂർ: കുടുംബവഴക്കിനെതുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോജിയുടെ ഭാര്യ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരും കൊച്ചിയിൽ ചികിത്സയിലാണ്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ തൃശൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോൺസൺ മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു.
ശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.