ബിയ്യംകായൽ വള്ളംകളിക്ക് പരിസമാപ്തി : ജൂനിയർ കായൽ കുതിരയും പറക്കുംകുതിരയും ചാമ്പ്യൻമാർ


ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി.
മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കായൽകുതിരയും, കടവനാടൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവനും രണ്ടാ സ്ഥാനത്തും സൂപ്പർ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി. മൈനർ ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പടകൊമ്പൻ ഒന്നാം സ്ഥാനവും ജൂനിയർ കായൽ കുതിര രണ്ടാം സ്ഥാനവും നേടി. ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 29 വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്.
മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായൽ ജലോത്സവത്തിന് മലപ്പുറം, പാലക്കാട് ,തൃശൂർ ജില്ലകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ.
കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. ഇ.സിന്ധു, സി.രാമകൃഷണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എ.ഡി. എം. എൻ.എം. മെഹ്റലി, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, തഹസിൽദാർ കെ.ജി സുരേഷ് കുമാർ, ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
വിജയികൾക്കുള്ള സമ്മാനങ്ങൾ പി.നന്ദകുമാർ എം.എൽ.എ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് സമ്മാനത്തുക.