താനൂർ ബോട്ടപകടം; ഒന്നാം പ്രതി നാസറിന് ഹൈകോടതി ജാമ്യം


കൊച്ചി:താനൂർ ഒട്ടുംപുറം തൂവൽതീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക ബോട്ട് ദുരന്തക്കേസിലെ ഒന്നാം പ്രതിയും ബോട്ടുടമയുമായ നാസറിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ബോട്ടപകടത്തിന്റെ പിറ്റേന്ന് തന്നെ നാസർ അറസ്റ്റിലായിരുന്നു.101 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതിക്ക് റിമാൻഡിൽ കഴിഞ്ഞ കാലയളവ് കൂടി പരിഗണിച്ചാണ് ജാമ്യം നൽകിയത്. കേസിലെ ഏഴ്,എട്ട്,ഒമ്പത് ഒമ്പത് പ്രതികൾക്കും ഹൈകോടതി ജാമ്യം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സിദ് റഹ്മാനാണ് ജാമ്യം അനുവദിച്ചത്.
സംഭവത്തിൽ പോർട്ട് ഉദ്യോഗസ്ഥരായ ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ എന്നിവർക്കെതിരെയും അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടത്തിൽപ്പെട്ട ബോട്ട് യാർഡിൽ പണി കഴിപ്പിക്കുമ്പോൾ തന്നെ പരാതികൾ ലഭിച്ചിരുന്നുവെന്നും എന്നാൽ ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റം ചുമത്തിയത്. മത്സ്യബന്ധന ബോട്ട് ഉല്ലാസ ബോട്ടാക്കി മാറ്റുന്നുവെന്ന വിവരം കിട്ടിയിട്ടും ഇക്കാര്യങ്ങളൊന്നും എവിടെയും സൂചിപ്പിക്കാതെയാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയത്.പരിധിയിൽ കവിഞ്ഞ ആളുകളെ കയറിയതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.