മന്ത്രവാദത്തിന്റെ മറവിൽ സ്വർണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ


പരപ്പനങ്ങാടി : മന്ത്രവാദത്തിന്റെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധൻ അറസ്റ്റിലായി. തിരൂർ പുറത്തൂർ പുതുപ്പള്ളിയിൽ പാലക്ക വളപ്പിൽ വീട്ടിൽ എന്തീൻ മകൻ ഷിഹാബുദ്ദീൻ (37) നെ പോലീസ് അറസ്റ്റ് ചെയ്തത്.

തകിടുപയോഗിച്ച് മാന്ത്രികവിദ്യകൾ കാണിച്ച ശേഷം കുടുംബത്തിന്റെ സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങൾ തീർക്കാൻ വീട്ടിലെ സ്വർണ്ണാഭരണങ്ങൾ പൊതിഞ്ഞ് അലമാരയിൽ സൂക്ഷിക്കണം എന്ന് വിശ്വസിപ്പിച്ച ശേഷം വീട്ടിലെ തന്നെ മറ്റാരെയെങ്കിലും കൊണ്ട് ആഭരണങ്ങൾ പുറത്തെടുക്കുകയും അത് കൈക്കലാക്കി കടന്നു കളയും ചെയ്യുകയാണ് ഇയാളുടെ രീതി.
കൊടക്കാട് സ്വദേശിനിയായ റാബിയ എന്ന സ്ത്രീയുടെ പരാതിപ്രകാരം 25 പവൻ സ്വർണം തട്ടിയയെടുത്തതിന് പരപ്പനങ്ങാടി പോലീസ് ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ നിരവധി സമാനമായ കേസുകൾ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. ഇപ്രകാരം അലമാരയിൽ വെച്ച് സൂക്ഷിക്കുന്ന സ്വർണത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് പരസ്പരം സംസാരിക്കരുത് എന്ന് നിർദേശിച്ച ശേഷമാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്.
ഇങ്ങനെ കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുന്നതിനാൽ തട്ടിപ്പ് നടന്ന കാര്യം സാവധാനം മാത്രമേ പുറത്തറിയു എന്നതിനാലാണ് ഇത്തരം മാർഗം ഉപയോഗിക്കുന്നത് എന്നാണ് ഇയാൾ പോലിസിന് മൊഴി നൽകിയത്. വാട്സ് ആപ്പ് / ഫേസ് ബുക്ക് ചാറ്റിലൂടെയും ഫോൺ വിളികളിൽ കൂടിയുമാണ് പ്രതി സ്ത്രീകളെ ചതിയിൽപെടുത്തുന്നത്.
ഇത്തരത്തിൽ കൈക്കലാക്കുന്ന സ്വർണം മലപ്പുറം ജില്ലയിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും അങ്ങനെ കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ ഉപയോഗിക്കുന്നത്. പരപ്പനങ്ങാടി അഡി.എസ്.ഐ രാധാകൃഷ്ണൻ , പോലീസുകാരായ ജിതിൻ, വിവേക്, രാജ്യമണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കയ്യിൽ നിന്നും മതിയായ രേഖകൾ ഇല്ലാതെ സ്ഥിരമായി സ്വർണം പണയത്തിനായി വാങ്ങുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചതായി പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസ് പറഞ്ഞു.