പത്താംക്ലാസ് തോറ്റു, പഠിത്തം നിർത്തി; തക്കാളിക്കൃഷിയിൽനിന്ന് 1.8 കോടി
1 min read

ഹൈദരാബാദ്: പത്താംക്ലാസ് തോറ്റതോടെ സ്കൂളിനോടു ബൈ ബൈ പറഞ്ഞു. പിന്നെ കൃഷിയിലേക്ക്. ആദ്യം കൈവെച്ച നെൽക്കൃഷി വലിയ ലാഭം കൊടുത്തില്ല. ഒടുവിൽ വർഷങ്ങൾക്കിപ്പുറം നാൽപ്പതാം വയസ്സിൽ, ഒരുമാസം കൊണ്ട് തക്കാളിവിറ്റ് സ്വന്തമാക്കിയത് 1.8 കോടിരൂപ.
തെലങ്കാനയിലെ മേദക്കിലെ കൗഡിപള്ളി സ്വദേശി ബി. മഹിപാൽ റെഡ്ഡിയാണ് തക്കാളി വിൽപനയിലൂടെ ഒരുമാസം കൊണ്ട് ഒരുകോടിയിൽ അധികം രൂപ സമ്പാദിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
തക്കാളിയുടെ വില കൂടിയതും ആന്ധ്രാപ്രദേശിൽ തക്കാളി ലഭ്യത കുറഞ്ഞതുമാണ് മഹിപാലിന് നേട്ടമായത്. ഇതോടെ ഹൈദരാബാദ് മാർക്കറ്റിലേക്ക് മഹിപാൽ തക്കാളി നൽകിത്തുടങ്ങി. ജൂൺ 15 മുതൽ ഒരുമാസം കൊണ്ടാണ് വലിയതുക മഹിപാൽ നേടിയത്.
തക്കാളിയുടെ വില കുതിച്ചുയർന്നതോടെ കിലോയ്ക്ക് നൂറുരൂപയിൽ കൂടുതലാണ് മഹിപാലിന് ലഭിച്ചത്. ഈ സീസണിൽ എട്ടേക്കറോളം സ്ഥലത്താണ് മഹിപാൽ തക്കാളി കൃഷി ചെയ്തിരുന്നത്. ഏപ്രിൽ 15- ന് ആരംഭിച്ച കൃഷിയിൽനിന്ന് ജൂൺ 15 മുതൽ വിളവ് ലഭിച്ചു തുടങ്ങി.
നൂറേക്കർ ഭൂമിയുള്ള മഹിപാൽ, നാലുവർഷം മുൻപാണ് നാൽപ്പതേക്കറിൽ തക്കാളിയും മറ്റ് പച്ചക്കറികളും കൃഷിചെയ്യാൻ ആരംഭിച്ചത്. ബാക്കിയുള്ള സ്ഥലത്ത് നെൽക്കൃഷിയാണ് ചെയ്യുന്നത്. 25 കിലോയിൽ അധികം വരുന്ന ഏകദേശം 7,000 പെട്ടികൾ ഇതിനകം വിറ്റിട്ടുണ്ടെന്ന് മഹിപാൽ പറയുന്നു.