ഏകീകൃത സിവില്‍കോഡിനെതിരെ തെരുവിലിറങ്ങില്ല, നിയമപരമായി നേരിടും: മുസ്ലീം ലീഗ്


ഏകീകൃതസിവില്‍കോഡിനെതിരെ തെരുവിലിറങ്ങിപോരാട്ടം നടത്തില്ലന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഇത് നിയമപരമായി നേരിടേണ്ട വിഷയമാണ്. ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും ജാതമത ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കണമെന്നും ലീഗധ്യക്ഷന്‍ പറഞ്ഞു.
യൂണിഫോം സിവില്‍കോഡ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലീം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. വിവിധ ജനവിഭാഗങ്ങളെ ഈ വിഷയം ഗുരുതരമായി ബാധിക്കും. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിക്കണം.
യൂണിഫോം സിവില്‍കോഡുമായി ബന്ധപ്പെട്ട വിഷയം മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴരുതെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. യോജിച്ചുള്ള സമരത്തിന് സി.പി.എം ക്ഷണിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ആ വിഷയം ചർച്ച ചെയ്തില്ലന്നായിരുന്നു തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും മറുപടി. എ.പി. സമസ്ത, ഇ.കെ. സമസ്ത, കെ.എന്‍.എം. വിസ്ഡം, എം.ഇ.എസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.