യാത്രയ്ക്കിടെ മഅദനിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടതിന് പിന്നാലെ അബ്ദുള്‍ നാസര്‍ മഅദനിക്ക് ദേഹാസ്വാസ്ഥ്യം. കടുത്ത ചർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും നേരിട്ടതിനെ തുടർന്നാണ് മഅദനിയെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലം അന്‍വാറശ്ശേരിയിലേക്ക് പോകും വഴി ഇടപ്പള്ളിയില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മറ്റു ഗുരുതര പ്രശ്‌നങ്ങളില്ല എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. തിങ്കളാഴ്ച 7.20-ഓടു കൂടിയായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മഅദനി എത്തിയത്. പിതാവിനെ കാണാൻ 12 ദിവസത്തേക്കാണ് മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് മഅദനി കേരളത്തിലെത്തിയത്.
സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅദനിയുടെ സന്ദർശനം സാധ്യമായത്. മഅദനിയുടെ സുരക്ഷക്കായി പത്ത് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅദനി കേരളത്തിലേക്കു പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅദനി പിതാവിനെ സന്ദർശിക്കുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅദനി അവസാനമായി നാട്ടിലെത്തിയത്. വിചാരണത്തടവുകാരനായി ദീർഘനാളുകൾ കഴിയേണ്ടിവരുന്നതായും നിയമസംവിധാനത്തിന് ഇത് അപമാനമാണന്നും അധികാരികൾ ഇക്കാര്യം ആലോചിക്കണമെന്നും ആരോഗ്യം വളരെ മോശമായ നിലയിലാണെന്നും പുറപ്പെടുന്നതിന് മുന്‍പ് ബെംഗളൂരുവില്‍ വെച്ച് മഅദനി പറഞ്ഞു.