ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; സംശയരോഗമെന്ന് പൊലീസ്


കൊടിയത്തൂർ ചെറുവാടിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഭർത്താവിന്റെ സംശയ രോഗമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
കോഴിക്കോട് കൊടിയത്തൂർ സ്വദേശിയായ മുഹ്സിലയെയാണ് ഭർത്താവ് ഷഹീർ കൊല്ലപ്പെടുത്തിയത്. ഇന്ന് രാവിലെ കൊടിയത്തൂരിലായിരുന്നു സംഭവം നടന്നത്. ആറ് മാസം മുമ്പാ ഇരുവരുടെയും വിവാഹം നടന്നത്.
മുഹ്‌സിലയും ഭർത്താവുമായി സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ഷഹീറിന് സംശയ രോഗം ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് നൽകുന്ന വിവരങ്ങൾ.
ഷഹീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തു. ഉറങ്ങി കിടന്ന മുഹ്‌സിലായെ ഭർത്താവ് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
ഇന്ന് വെളുപ്പിന് ഇരുവരുടെയും മുറിയിൽ നിന്ന് അസ്വാഭികമായ ശബ്‌ദം കേട്ടതിനെ തുടർന്നാണ് വീട്ടിൽ കിടന്നുറങ്ങിയിരുന്ന അച്ഛനും അമ്മയും ഉണർന്നത്. മുറിയുടെ കതകിൽ മുട്ടി വിളിച്ചെങ്കിലും വാതിൽ തുറക്കാൻ ഷഹീർ തയ്യാറായിരുന്നില്ല. ഇതിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അടുത്തുള്ള ബന്ധുക്കളെയും അയൽക്കാരെയും വിളിച്ച് വരുത്തുകയായിരുന്നു.
എന്നാൽ ബന്ധുക്കൾ വന്നതറിഞ്ഞ് പരിഭ്രാന്തനായ ഷഹീർ വാതിൽ തുറന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇത് കണ്ട് മുറിയിൽ പരിശോധന നടത്തിയ ബന്ധുക്കൾ കാണുന്നത് കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മുഹ്‌സിലായെയാണ്. യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടി രക്ഷപെടാൻ ശ്രമിച്ച ഷഹീറിനെ ബന്ധുക്കളാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്