പുതുമഴയിൽ മീൻ പിടിക്കാൻ ഇറങ്ങുന്നവർ അഴിയെണ്ണും; പരിശോധനകൾ ഊർജ്ജിതമാക്കി ഫിഷറീസ് വകുപ്പ്.

(ഫയൽ ചിത്രം, FB)

വള്ളിക്കുന്ന് : പുതുമഴയിൽ അനധികൃതമായി മീൻ പിടിക്കാൻ ഇറങ്ങുന്നവർ അഴിയെണ്ണും. അനധികൃത ഊത്ത പിടിത്തക്കാരെ പിടിക്കാൻ ഫിഷറീസ് വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കി. ഉൾനാടൻ മത്സ്യയിനങ്ങളുടെ പ്രജനന കാലമായ ജൂൺ ജൂലൈ മാസങ്ങളിൽ മീൻപിടുത്തം നിയമവിരുദ്ധമാണ്. മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി കയറി വരുന്നത്. വയർ നിറയെ മുട്ടയുമായി സഞ്ചരിക്കുന്ന തള്ള മത്സ്യങ്ങളെയാണ് ഊത്തപ്പിടുത്തത്തിലൂടെ കൂട്ടകുരുതിക്ക് ഇരയാക്കുന്നത്.
മഴക്കാലത്ത് വ്യാപകമായി ഇത്തരം മീനുകളെ വേട്ടയാടുന്നുണ്ട്. ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഈ നിയമ വിരുദ്ധ മത്സ്യബന്ധനത്തിലൂടെ വലിയ തോതിലുള്ള മത്സ്യ സമ്പത്ത് ആണ് ഇവർ നശിപ്പിക്കുന്നത്. തദ്ദേശീയമായ പല ശുദ്ധജല മത്സ്യയിനങ്ങളും വംശനാശത്തിന്റെ വക്കിലാണെന്ന യാഥാർത്ഥ്യമാണ് ഈ സമയത്തെ ഊത്തപിടുത്തത്തിനെതിരെ കർശനമായി നടപടിയിലേക്ക് കടന്നിരിക്കുന്നത്.
രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾക്ക് ചൂണ്ടയും കണ്ണി അകളമുള്ള വലകളും ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് തടസ്സവും ഇല്ല. എന്നാൽ, വൈദ്യുതി വയർ വെള്ളത്തിലിട്ട് ഷോക്കടിപ്പിച്ചും നഞ്ച് കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീൻ പിടിത്തം കുറ്റകരമാണ്. പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചു മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്.
ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 10,000 രൂപ പിഴയും ആറ് മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഈ വിഷയത്തിൽ നടപടി സ്വീകരിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.