പുനരുദ്ധരിച്ച പൊന്നാനി മിസ്രി പള്ളി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


മലപ്പുറം: കേരളത്തിലെ അതിപുരാതന മുസ്ലിം പള്ളികളിൽ ഒന്നായ പൊന്നാനി മിസ്രി പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പള്ളി ഉദ്ഘാടനം ചെയ്തു. പൈതൃക മേഖലകളെ സംയോജിപ്പിക്കുന്ന മുസരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ബേപ്പൂർ മുതൽ കൊല്ലം വരെ നീളുന്ന സ്‌പൈസസ് റൂട്ട് ഹെറിറ്റേജ് പദ്ധതിയിലെ പ്രധാന കേന്ദ്രമാക്കി പൊന്നാനിയെ മാറ്റുമെന്ന് അദേഹം പറഞ്ഞു.
കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നാണ് പൊന്നാനി മിസ്രി പള്ളി. സാമൂതിരി രാജാവിന്റെ നാവികസേനയുടെ ആസ്ഥാനമായിരുന്ന പൊന്നാനിയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള പോരാട്ടത്തിൽ സാമൂതിരി-കുഞ്ഞാലിമരയ്ക്കാർ സൈന്യത്തെ സഹായിക്കാനായി ഈജിപ്തിൽനിന്ന് സൈന്യം വന്നിരുന്നുവെന്നും അവർക്കായി 16-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് മിസ്രി പള്ളിയെന്നുമാണ് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്.
500 വർഷത്തിന്റെ പഴക്കമുള്ള പള്ളിക്ക് കാലപ്പഴക്കത്താൽ തകർച്ച നേരിട്ടതോടെ പുതുക്കിപ്പണിയുന്നതിനായി മുൻഭാഗം പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ പഴമയും പൈതൃകവും നിറഞ്ഞ ചരിത്രശേഷിപ്പിനെ അതേ രീതിയിൽ നിലനിർത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെ അന്നത്തെ സ്‌പീക്കറായിരുന്ന പി ശ്രീരാമകൃഷ്‌ണൻ വിഷയത്തിൽ ഇടപെടുകയും പള്ളിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയുമായിരുന്നു. പള്ളിയുടെ തനതായ ശൈലിക്ക് അനുയോജ്യമായ രീതിയിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
വിനോദ സഞ്ചാരത്തിന്റെയും പൈതൃക സംരക്ഷണത്തിന്റെയും സംയോജനം പ്രദേശിക സമൂഹത്തിന് പ്രയോജനമാകും വിധമാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൈതൃക സംരക്ഷണ പദ്ധതിയായ മുസ്‍രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സർക്കാർ 85 ലക്ഷംരൂപ ചെലവഴിച്ച് പള്ളിയിലെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. ടൂറിസം ഡയറക്ടർ പി ബി നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ഷെബീറാബി, കെ എം മുഹമ്മദ് കാസിം കോയ, കെ ഇമ്പിച്ചികോയ തങ്ങൾ, സെയ്ദ് മുഹമ്മദ് തങ്ങൾ, അഷ്റഫ് കോക്കൂർ, പി രാജൻ, പി വി ഫാറൂഖ്, ടി വി അബ്ദുറഹ്മാൻകുട്ടി എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം സ്വാഗതവും ഡോ. കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.