തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ട്രോളി ബാഗിൽ; യുവതിയടക്കം രണ്ടുപേർ പിടിയിൽ


വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ദീഖ് (58) ആണ് കൊല്ലപ്പെട്ടത്. അട്ടപ്പടിയിലെ അഗളിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ തള്ളിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബിലി (22), ഫർഹാന (18) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ചെന്നൈയിൽനിന്നാണ് ഇവർ പിടയിലായത്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി ചെർപ്പുളശ്ശേരി സ്വദേശിയാണ്. ഫർഹാന ഇയാളുടെ പെൺസുഹൃത്താണ്. ഇവർ ഇപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.
സിദ്ദീഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എടിഎമ്മും ബാങ്ക് അക്കൗണ്ടിൽനിന്ന് പണവും നഷ്ടമായതായി കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് വിവരം. അട്ടപ്പാടി അഗളിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്.
ഇന്ന് മലപ്പുറം എസ് പി അഗളിയിൽ മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ച സ്ഥലത്തെത്തും. ഷിബിലിയും ഫർഹാനയും കഴിഞ്ഞദിവസം മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
അതേസമയം മൃതദേഹം സംബന്ധിച്ച് പ്രതികൾ വിവരം നൽകിയെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അഗളിയിലെ കൊക്കയിൽ പൊലീസ് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൃത്യത്തിന് പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.