കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ ഏഴ് സ്വർണ ബിസ്ക്കറ്റ് വിഴുങ്ങിയ യുവാവ് ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം

കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ സ്വർണ ബിസ്ക്കറ്റുകൾ വിഴുങ്ങി യുവാവ്. മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടിയ യുവാവിനെ അറസ്റ്റിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്നും മുംബൈ എയർപോർട്ടിൽ എത്തിയ ഇൻതിസാർ അലി (30) ആണ് പിടിയിലായത്.
പ്ലാസ്റ്റിക് ഫോയിലിൽ പൊതിഞ്ഞ ഏഴ് സ്വർണ ബിസ്ക്കറ്റുകൾ വിഴുങ്ങിയതായി പ്രതി സമ്മതിച്ചതായി മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ ജെജെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ സ്വർണം കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാനാണ് സ്വർണ ബിസ്ക്കറ്റുകൾ വിഴുങ്ങിയതെന്നാണ് യുവാവ് മൊഴി നൽകിയത്.
ഇയാളുടെ വയറ്റിൽ നിന്നും 240 ഗ്രാം സ്വർണമാണ് ഡോക്ടർമാർ പുറത്തെടുത്തത്. കസ്റ്റംസിൽ നിന്ന് രക്ഷപ്പെട്ടാൽ സ്വർണം പുറത്തെടുക്കാനായി ഇയാൾ നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിച്ചതായും കണ്ടെത്തി. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
മറ്റൊരു സംഭവത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് അറുപത് ലക്ഷം രൂപ വില മതിക്കുന്ന 1059 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് സ്വർണമിശ്രിതം പിടികൂടിയത്. ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ചോമ്പാല സ്വദേശിയായ മുഹമ്മദ് അഫ്‌സാനിൽ എന്നയാളെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സുളുകളിൽ നിന്നാണ് സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്.