പണം ഉണ്ടാക്കാൻ മാത്രം തട്ടിക്കൂട്ട് പദ്ധതികൾ നടപ്പിലാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചാണ് വകുപ്പ് മന്ത്രി മനസിലാക്കേണ്ടത്; കേന്ദ്രമന്ത്രി വി. മുരളിധരൻ


പരപ്പനങ്ങാടി : ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പണം ഉണ്ടാക്കാൻ മാത്രം ഉദ്ദേശിച്ച് തട്ടിക്കൂട്ട് പദ്ധതികൾ നടപ്പിലാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് വകുപ്പു മന്ത്രി മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. താനൂർ ബോട്ട് ദുരന്തം നടന്ന് 22 പേർ മരിക്കാനിടയായ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ കുത്തിനിറച്ച് നിയമവിരുദ്ധമായി സർവീസ് നടത്തുന്ന വിവരം നാട്ടുകാർ മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും എന്തുകൊണ്ട് ഇക്കാര്യം അവഗണിച്ചു എന്നതിന് മന്ത്രി റിയാസും അബ്ദുറഹ്മാനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും താനൂർ ബോട്ടപകടവും ഇത്തരം സംഭവങ്ങളുടെ ആവർത്തനവും പിണറായി ഭരണത്തിൽ ആർക്കും എന്ത് തോന്ന്യാസവും ചെയ്യാം എന്ന അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, സംസ്ഥാന നേതാക്കളായ പി.രഘുനാഥ്, എ. നാഗേഷ്, ഡോ: രേണു സുരേഷ്, എൻ.പി.രാധാകൃഷ്ണൻ, വി.ഉണ്ണികൃഷ്ണൻ, ജില്ലാ – മണ്ഡലം നേതാക്കളായ പി.ആർ.രശ്മിൽ നാഥ്, എം.പ്രേമൻ, പ്രിയേഷ് കാർക്കോളി, ശ്രീരാഗ് മോഹൻ, കെ.സുബിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, മൽസ്യതൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ ഒട്ടുമ്മൽ, റിട്ട: ഡയറക്ടർ ഓഫ് പ്രൊസിക്യൂഷൻ അബൂബക്കർ ചെങ്ങാട്ട് തുടങ്ങിയവരും വിദേശകാര്യ സഹമന്ത്രി വി മുരളിധരനെ കാണാനെത്തിയിരുന്നു.