NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് ട്രെയിന്‍ ആക്രമണം: ബാഗില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ച് പൊലീസ്, രേഖാചിത്രം പുറത്ത് വിട്ടു

കോഴിക്കോട് ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ച് പൊലീസ്. ഐഎംഇഐ നമ്പര്‍ പരിശോധിച്ച പൊലീസ്, ആ ഫോണ്‍ അവസാനം ഉപയോഗിച്ചത് മാര്‍ച്ച് 30നാണ് കണ്ടെത്തി. ഫോണിലെ മറ്റ് വിവരങ്ങളും കോള്‍ വിശദാംശങ്ങളും സൈബര്‍ പൊലീസ് പരിശോധിക്കുകയാണ്.

അതേസമയം, അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. ഇന്നലെ രാത്രി ആലത്തൂരില്‍ വച്ച് കണ്ണൂര്‍ എക്സ്പ്രസിന് തീവച്ചതിന് പിന്നില്‍ ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം.

 

ഇയാളുടേതെന്ന് സംശയിക്കപ്പെടുന്ന ബാഗില്‍ നിന്നും കിട്ടിയ കടലാസുകളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഉളള കുറിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലീഷില്‍ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണ്‍, കപ്പലണ്ടി മിഠായി, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, പാക്കറ്റിലുളള ലഘു ഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട എന്നീ വസ്തുക്കളാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ ബാഗിലുണ്ടായിരുന്നത്.

 

പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷര്‍ട്ടും പാന്റ്സും ധരിച്ച് നില്‍ക്കുന്ന യുവാവ് മൊബൈലില്‍ സംസാരിച്ച് നില്‍ക്കുന്നതും ബൈക്ക് വന്ന് നിന്നപ്പോള്‍ പിന്നില്‍ കയറിയിരുന്ന് പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അക്രമി മെലിഞ്ഞയാളാണെന്നും ചുവന്ന ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചിരുന്നതായി ട്രെയിനിലെ യാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

 

ടൗണ്‍, മെഡിക്കല്‍ കോളേജ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരും, റൂറല്‍ എസ്എസ്ബി ഡിവൈഎസ്പി എന്നിവര്‍ എലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. കണ്ണൂരിലേക്കെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *