തിരൂരിൽ വീട് വാടകക്കെടുത്ത് വ്യാജ ചികിത്സ: വനിതാ ഡോക്ടറും സഹായിയും അറസ്റ്റിൽ
1 min read

സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങൾ പ്രചരിപ്പിച്ച് ചികിത്സനൽകി രോഗിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായെന്ന പരാതിയിൽ വ്യാജ ഡോക്ടർ അറസ്റ്റിലായി. തിരുവനന്തപുരം മടത്തറ ഡീസെന്റ് മുക്ക് സ്വദേശി ഹിസാന മൻസിലിൽ സോഫി മോൾ (46), സഹായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അടുക്കത്ത് നിളാൻപാറ വീട്ടിൽ ബഷീർ (55) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
തിരൂർ പൂക്കയിൽ മൂന്ന് ദിവസമായി വാടകവീടെടുത്ത് ഇവർ ചികിത്സ നടത്തിവരികയായിരുന്നു. സോഫി മോൾക്ക് പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമേയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ചാവക്കാട് ഒരുമനയൂർ സ്വദേശിയായ ജിഷാർ തലവേദനയ്ക്കുള്ള ചികിത്സതേടി ഇവരുടെ അടുത്തെത്തി. ഇവർ നൽകിയ 2,600 രൂപ വിലവരുന്ന ആയുർവേദപ്പൊടികൾ ശാരീരിക അസ്വസ്ഥതയുണ്ടാക്കിയതിനെത്തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. മൂന്നു മാസത്തേക്ക് 56,000 രൂപ ഡിപ്പോസിറ്റ് നൽകിയാണ് ഇവർ വീട് വാടകയ്ക്കെടുത്തത്.
വീട്ടുടമയ്ക്ക് ഇവർ നൽകിയ രേഖയിലും സംശയമുണ്ടായിരുന്നു. ഇവരെ പിടികൂടിയ വിവരമറിഞ്ഞ് പാരമ്പര്യചികിത്സ തേടിയവരിൽ ചിലർ വിവരമാരായാൻ തിരൂർ പോലീസ്‌സ്റ്റേഷനിൽ എത്തിയിരുന്നു. തലവേദന മുതൽ സോറിയാസിസ് വരെ ഇവർ ചികിത്സിച്ചിരുന്നൂവെന്ന് പോലീസ് പറഞ്ഞു.
തലശ്ശേരി കീർത്തി ആശുപത്രിയിലും, നെടുമങ്ങാട് പാലോട് പോലീസ്‌സ്റ്റേഷൻ പരിധിയിലും വ്യാജചികിത്സ നടത്തിയെന്ന പരാതിയിൽ 2021-ൽ ഇവർ പോലീസ് പിടിയിലായിരുന്നുവെന്ന് തിരൂർ പോലീസ് ഇൻസ്പെക്ടർ എം.ജെ. ജിജോ പറഞ്ഞു