മിനി ഊട്ടിയിൽ വൻ തീപ്പിടിത്തം: അണയ്ക്കാനായത് രണ്ടുമണിക്കൂറിനുശേഷം


മൊറയൂർ പഞ്ചായത്തിലെ മിനി ഊട്ടി ഗ്ലാസ് ബ്രിഡ്ജിന് സമീപം വൻ തീപ്പിടിത്തം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നാല് ഏക്കറോളം വരുന്ന കുത്തനെയുള്ള പറമ്പിലാണ് തീപിടിച്ചത്. തെങ്ങിൻതൈകളും റബ്ബർത്തൈകളും കത്തിനശിച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്നാണ് തീ പടർന്നത്.
മലപ്പുറം അഗ്നിരക്ഷാനിലയത്തിൽനിന്ന് ജീവനക്കാരെത്തിയാണ് തീയണച്ചത്. സ്ഥലത്തെത്തിയപ്പോൾ മരങ്ങളും തൈകളും ആളിക്കത്തുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. കുത്തനെയുള്ള പറമ്പായതിനാൽ റോഡിൽനിന്ന് നൂറുമീറ്ററോളം താഴ്ചയിലേക്ക് കയറിൽ പിടിച്ചിറങ്ങിനിന്നാണ് തീയണച്ചത്.
പച്ചിലക്കാടുകൾക്കടക്കം തീ പിടിച്ചു. വൻ പുകപടലം ആയതിനാൽ തീ അണയ്ക്കാൻ അഗ്‌നിരക്ഷാ ജീവനക്കാർ ഏറെ പണിപ്പെട്ടു.
മലപ്പുറം അഗ്‌നിരക്ഷാനിലയത്തിലെ രണ്ട് യൂണിറ്റെത്തി പ്രദേശത്തെ കുടിവെള്ളവിതരണ ടാങ്കറും ഉപയോഗിച്ച് രണ്ട് മണിക്കൂർ കഠിന പരിശ്രമത്തിലൂടെയാണ് തീ പൂർണമായും അണച്ചത്.
സീനിയർ ഫയർ ഓഫീസർ കെ. സിയാദിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എൻ. ജംഷാദ്, മുഹമ്മദ് ഷഫീക്, കെ.സി. മുഹമ്മദ് ഫാരിസ്, എസ്. പ്രദീപ്, അഫ്‌സൽ, ഫയർ ഡ്രൈവർ വി.പി. നിഷാദ്, അഭിലാഷ്, ഹോം ഗാർഡ് വി. ബൈജു, സിവിൽ ഡിഫെൻസ് അംഗങ്ങളായ അജ്മൽ തൗഫീഖ്, സിദ്ദിഖ്, ഫഹദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.