ഫുട്ബോൾ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് റോഡിൽ തെറിച്ചുവീണ യുവതി, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി മരിച്ചു.


അരീക്കോട്: ഫുട്ബോൾ തട്ടി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. തൃക്കലങ്ങോട് 32- ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 4.30 ഓടെ ഒതായി കിഴക്കേത്തല വെള്ളച്ചാലിൽ വെച്ചാണ് അപകടം. വിവാഹ വീട്ടില്‍ നിന്നും കാരക്കുന്നുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫാത്തിമ അപകടത്തിൽപ്പെട്ടത്.
റോഡരികിലെ വീട്ട് മുറ്റത്ത് കുട്ടികൾ ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കെ റോഡിലേക്ക് വന്ന പന്ത് യുവതിയും കുടുംബവും സഞ്ചരിച്ച ബൈക്കിൽ തട്ടുകയായിരുന്നു. പന്ത് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു.
ഇതോടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ഫാത്തിമ റോഡിലേക്കും ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവർ റോഡരികിലേക്കും തെറിച്ച് വീണു.
റോഡിലേക്ക് വീണ ഫാത്തിമയുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി. കൂടെ സഞ്ചരിച്ചിരുന്ന സഹോദരനും കുട്ടികൾക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഫാത്തിമയെ ഉടനെ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിച്ചെങ്കിലും മരിച്ചിരുന്നു.