NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാതിരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ നടന്ന് മാരക ലഹരി വിൽപ്പന: കൊച്ചിയിൽ ഇരുപത്തൊന്നുകാരി എം.ഡി.എം.എ യുമായി പിടിയിൽ 

 

പാതിരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ നടന്ന് മാരക ലഹരി വസ്തുക്കൾ വില്പന നടത്തിവന്ന 21കാരി കൊച്ചിയിൽ അറസ്റ്റിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആവശ്യക്കാർ കൈമാറുന്ന ‘ലോക്കേഷനിൽ’ ലഹരി മരുന്ന് എത്തിച്ചുനൽകുന്ന യുവതി എക്സൈസിന്റെ വലയിലായത്.

 

കൊല്ലം സ്വദേശിനിയും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ ബ്ലെയ്സിയാണ് അറസ്റ്റിലായത്. ഇവർക്ക് വൻതോതിൽ എം.ഡി.എം.എയടക്കം എത്തിച്ചുനൽകുന്നത് കോഴിക്കോട് സ്വദേശിയാണെന്നും ഇയാളുൾപ്പടെ ഏഴുപേരാണ് ലഹരിക്കച്ചവടത്തിന്റെ ബുദ്ധികേന്ദ്രമെന്നും കണ്ടെത്തി. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.

 

21കാരി വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 2.5 ഗ്രാമിലധികം എം.ഡി.എം.എ കണ്ടെടുത്തു. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികൾക്കും ലഹരിക്കച്ചവടത്തിൽ പങ്കുള്ളതായാണ് സംശയം. മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് കൊച്ചിയിൽ എത്തിയത്. ക്ലാസിൽ പോകാതെ സ്പായിൽ ജോലിക്ക് കയറി. ജോലി നഷ്ടമായപ്പോഴാണ് ലഹരിയിടപാടിലേക്ക് തിരിഞ്ഞതെന്നാണ് വിവരം.

 

ചൊവ്വാഴ്ച എറണാകുളം നോർത്തിലെ ഫ്ലാറ്റിലെത്തി എക്സൈസ് യുവതിയെ പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്ത ഫ്ലാറ്റാണിത്. ഇതുകൂടാതെ രണ്ട് ഫ്ലാറ്റും ഇയാൾ വാടകയ്ക്കെടുത്തിട്ടുണ്ട്. കൂടുതൽപ്പേർക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്.

 

യുവതി പുലർച്ചെ രണ്ടരയോടെ തുടങ്ങുന്ന ലഹരിയിടപാട് ഏഴുമണിയോട് തീർക്കും. ഒരു ദിവസം ചുരുങ്ങിയത് ഏഴ് പോയിന്റിലെങ്കിലും മയക്കുമരുന്ന് എത്തിക്കും. പ്രതിദിനം 7000 രൂപയാണ് പെൺകുട്ടിക്ക് ലഭിച്ചിരുന്നത്. ആർഭാടജീവിതമാണ് നയിച്ചിരുന്നത്. കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

 

‘ജോലി’ കഴിഞ്ഞാൽ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി. കലൂരിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവിൽ നിന്നാണ് 21കാരിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. അന്വേഷണത്തിൽ ഇടപാടെല്ലാം ഇൻസ്റ്റാഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും തിരിച്ചറിഞ്ഞു. ഇൻസ്റ്റാഗ്രാം വഴി മെസേജ് ചെയ്ത് ലഹരിക്കച്ചവടമുണ്ടെന്ന് ഉറപ്പുവരുത്തി. പെൺകുട്ടി താമസിക്കുന്ന സ്ഥലമടക്കം എക്സൈസ് കണ്ടെത്തുകയായിരുന്നു.

 

പിടിക്കപ്പെടാതിരിക്കാൻ സിം ഒഴിവാക്കി ഹോട്ട്സ്പോട്ട് ഉപയോഗിച്ചാണ് ഇവർ നെറ്റ് ഉപയോഗിക്കുന്നത്. അറസ്റ്റിലായ യുവതിയുടെ ഫോണടക്കം ഇനി കണ്ടത്തേണ്ടതുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

 

Leave a Reply

Your email address will not be published.