വിദേശത്തു ജോലി വാഗ്ദാനംചെയ്തു പണംതട്ടിയയാൾ അറസ്റ്റിൽ


വിദേശത്തു ജോലിനൽകാമെന്നുപറഞ്ഞ് അമ്പതോളം ആളുകളിൽനിന്നായി മൂന്നുലക്ഷംരൂപ തട്ടിയയാൾ പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർതറയിൽ വീട്ടിൽ രാഹുലി(30)നെയാണ് അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
വിദേശരാജ്യങ്ങളിൽ ജോലിയൊഴിവുണ്ടെന്നുപറഞ്ഞ് പ്രതി തന്റെ ജീവനക്കാരെക്കൊണ്ടു വിളിപ്പിച്ചും സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംചെയ്തും ആളുകളെ വിശ്വാസത്തിലെടുത്തശേഷമാണ് തട്ടിപ്പുനടത്തിയത്.
തോട്ടപ്പള്ളിയിലുള്ള ട്രാവൻകൂർ ട്രാവൽസ് എന്ന സ്ഥാപനത്തിൽ വൈദ്യപരിശോധനയ്ക്കായി രേഖകളുമായെത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് അപേക്ഷകരിൽനിന്ന് 6,000 രൂപവീതം ഈടാക്കുകയുമാണു ചെയ്തത്. തുടർന്ന് ഒരു നടപടിയുമുണ്ടാകാതെവന്നതോടെ മലപ്പുറം, വെണ്ടല്ലൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
മൂന്നാഴ്ചയ്ക്കകം 50 പേരിൽനിന്നായി രാഹുൽ മൂന്നുലക്ഷം രൂപ പിരിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. സ്ഥാപനത്തിനു മതിയായ രജിസ്‌ട്രേഷനില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
എസ്.ഐ. ഗിരീഷ്‌കുമാർ, സി.പി.ഒ.മാരായ ബിബിൻദാസ്, ജോസഫ് ജോയ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.