പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ചത് മുത്തശ്ശി മരിച്ചതിന് പിറ്റേദിവസം


പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത് മുത്തശ്ശി മരിച്ചതിന്‍റെ പിറ്റേദിവസം. കാസര്‍കോഡ് അമ്പലത്തറ ഇരിയ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് ഇന്ന് രാവിലെ മരിച്ചത്. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ പോയ സമയത്താണ് അപകടം നടന്നത്. കുഞ്ഞിന്റെ മുത്തശ്ശി ഇന്നലെ മരിച്ചിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. കുഞ്ഞിന്‍റെ ഉമ്മ റസീന അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടം. ബക്കറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിലേക്കു വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും അവശനിലയിലായിരുന്നു. ഉടന്‍ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ബക്കറ്റിൽ വീണ് മരിച്ച കുട്ടിയുടെ മുത്തശ്ശി ആയിഷ(73) ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചിരുന്നു. പരേതനായ വടക്കന്‍ അബ്ദുള്ളയുടെ ഭാര്യയാണ് ആയിഷ.
റിസ്വാന്റെ പിതാവ് അബ്ദുള്‍ ജബ്ബാര്‍ കൂളിക്കാട് സ്ഥാപനത്തിലെ ഡ്രൈവറാണ്. റിസ്വാന്റെ മൃതദേഹം അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസർകോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നാലുവയസുള്ള മുഹമ്മദ് റിയാന്‍ സഹോദരനാണ്.