NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണി; വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3000 പേര്‍ക്ക് എതിരെ കേസ്, ഇന്ന് സര്‍വകക്ഷിയോഗം

വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 3000 പേര്‍ക്കെതിരെ കേസ്. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കി എന്നാണ് എഫ്‌ഐആര്‍. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല.

കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്നവരുടെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കല്ല് കൊണ്ട് മാരകമായ ഇടി കിട്ടി കാലിന് ഗുരുതരമായി പരിക്കേറ്റ എസ്‌ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 8 സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഴിഞ്ഞം തീരദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെഎസ്ആര്‍ടിസി പരിസരത്തും വന്‍ പൊലീസ് സന്നാഹമുണ്ട്.

സമീപജില്ലയില്‍ നിന്നും പൊലീസിനെ എത്തിച്ചു. ഇതിനിടെ വള്ളങ്ങള്‍ നിരത്തി സമരക്കാര്‍ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല. അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍, ലിയോണ്‍, പുഷ്പരാജ്, ഷാജി എന്നിവരെയാണ് വിട്ടയച്ചത്.

അതേസമയം, വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്. സമവായ ചര്‍ച്ചകള്‍ ഇന്ന് തുടരും. സര്‍വകക്ഷിയോഗത്തില്‍ മന്ത്രിമാരെ കൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.