വള്ളിക്കുന്നിൽ യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; പീഡന പരാതിയിൽ ഭർത്താവ് റിമാൻഡിൽ
1 min read
അറസ്റ്റിലായ ശാലു

മലപ്പുറം : വള്ളിക്കുന്നിൽ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളി ശാലുവിനെ (42) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചാലിയം വട്ടപ്പറമ്പിലെ മുടക്കയിൽ ഗംഗാധരന്റെ മകൾ ലിജിന (37) യെ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വള്ളിക്കുന്ന് അത്താണിക്കൽ നവജീവൻ സ്കൂളിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.
മരണത്തിൽ ദുരൂഹതയുള്ളതായും ഭര്‍ത്താവ് ഷാലുവും വീട്ടുകാരും സ്വര്‍ണവും പണവും ചോദിച്ച് നിരന്തരം ഉപദ്രവിച്ചിരുന്നതായും ലിജിനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭർത്തൃപീഡനമാണ് മരണത്തിനുപിന്നിലെന്ന് കാണിച്ച് ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിരുന്നു.

പരാതിയെ തുടര്‍ന്ന് താനൂർ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഭാര്യ ലിജിനയെ ശരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും ആത്മഹത്യക്ക് പ്രേരിപ്പിച്ചതായും തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.