കാൽനടയായി ഹജ്ജിന്; ശിഹാബിന് വിസക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി
1 min read

മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിനു പുറപ്പെട്ട മലപ്പുറം പുത്തനത്താണി ആതവനാട് സ്വദേശി ശിഹാബിന്റെ വിസക്കുള്ള അപേക്ഷ പാകിസ്താന്‍ കോടതി തള്ളി. ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് കാല്‍നടയായി യാത്ര പൂര്‍ത്തിയാക്കാന്‍ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് വിസക്ക് അപേക്ഷിച്ചത്.
കഴിഞ്ഞ ജൂണ്‍ രണ്ടിന് മലപ്പുറത്തുനിന്നു തുടങ്ങി 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാകിസ്താനിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാകിസ്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നടപടി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഒരു മാസത്തിലേറെയായി ശിഹാബ് അതിര്‍ത്തിയില്‍ തുടരുകയാണ്.
ഇതിനിടയിലാണ് ശിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് എന്നയാൾ ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപേക്ഷ സമര്‍പ്പിച്ചത്. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് അപേക്ഷ പരിഗണിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ച് എടുത്ത തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ച് ഹര്‍ജി തള്ളുകയായിരുന്നു.
ഹരജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് നേരെത്തെ അപേക്ഷ തള്ളിയത്.
ശിഹാബിന്റെ പൂര്‍ണ വിവരങ്ങള്‍ ആരാഞ്ഞിരുന്നെങ്കിലും ഹര്‍ജിക്കാരന് അത് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബാബ സാഹിബ് ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യൻ സിഖുകാർക്ക് പാകിസ്ഥാൻ വിസ അനുവദിക്കുന്നത് പോലെ ശിഹാബിനും വിസ അനുവദിക്കണമെന്നായിരുന്നു ലാഹോർ സ്വദേശിയായ താജിന്റെ വാദം, കാൽനടയായി യാത്ര ആരംഭിച്ച ഷിഹാബിനെയും ഇതേ രീതിയിൽ പരിഗണിക്കണമെന്നും വാഗാ അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാൻ അനുവദിക്കണമെന്നും താജ് അഭ്യർത്ഥിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ രണ്ടിന് ആതവാനാട്ടെ വീട്ടില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍. സെപ്റ്റംബര്‍ ഏഴിനാണു ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിത്. ഇവിടെ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്ന് ശിഹാബ് നേരെത്തെ പറഞ്ഞിരുന്നു.