മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


ഇടുക്കി: മൂന്നാർ മേഖലയിൽ കനത്ത മഴയെത്തുടർന്ന് ഇന്നെലെ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ൻറെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വട്ടവട റോഡിന് അരകിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനശല്യവും കനത്ത മഴയും മൂലം നിര്‍ത്തിവെച്ച തിരച്ചില്‍ രാവിലെ ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ 11 പേരാണുണ്ടായിരുന്നത്.
ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മണ്ണിടിച്ചിലുണ്ടായത് വടകരയിൽനിന്ന് രണ്ട് വാഹനത്തിലെത്തിയ വിനോദ സഞ്ചാരികളുടെ സംഘം ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച് അണക്കെട്ട് കാണാൻ പോകുന്നതിനിടെ, പെട്ടെന്ന് പാറക്കഷണവും ചെളിയും റോഡിലേക്ക് വീഴുകയായിരുന്നു. ചെളിയിലും പാറകഷ്ണങ്ങൾക്കിടയിലും പെട്ട വാഹനത്തിൽനിന്നും മറ്റു യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
വാഹനം തള്ളിനീക്കാൻ ഡ്രൈവറും രൂപേഷും ശ്രമിക്കുന്നതിനിടെ മുകളിൽ നിന്നും ചെളിയും വെള്ളവും കൂറ്റൻപാറകളും ഒഴുകിയെത്തിയത് ഡ്രൈവർ ഇതുകണ്ട്ഓടിമാറി. വാഹനം താഴ്ചയിലേക്ക് ഒഴുകിപ്പോയി. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്നറിയുന്നത്.