പള്ളി ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം


പള്ളിയിലെ ഇമാമിനെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ചു കൊലപ്പൈടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് സംഭവം. ഇമാമിനെ സമീപിച്ച ഒരു യുവാവ് വിദേശത്ത് പോകുന്നതിനു മുന്‍പ് വീട്ടിലെത്തി പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ടു. തുടർന്ന് യുവാവിനൊപ്പം കാറില്‍ പോകുമ്പോള്‍ യാത്രാമധ്യേ അപരിചിതരായ നാല് പേർ കാറില്‍ കയറി. ഇതിൽ സംശയം തോന്നിയ ഇമാം കാറില്‍ നിന്നിറങ്ങി. ഇതിനു ശേഷമാണ് കാറിടിച്ചു വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. പന്തികേട് തോന്നിയതിനാലാണ് കാറില്‍ നിന്നിറങ്ങിയതെന്ന് ഇമാം പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഭവം ഇമാം വിവരിക്കുന്നത് ഇങ്ങിനെ.’ ഞങ്ങള്‍ പോകുന്ന വഴി എന്നെ കൊണ്ടുപോയ പയ്യന് ഒരു ഫോണ്‍കോള്‍ വന്നു. അവന്റെ രണ്ടുമൂന്ന് കൂട്ടുകാര്‍ അവിടെ നില്‍പ്പുണ്ട്. അവരെ കൂട്ടി വരാമെന്ന് പറഞ്ഞു. ജംഗ്ഷന്റെ മറുവശത്ത് എത്തിയപ്പോള്‍ അവന്റെ നാലു കൂട്ടുകാര്‍ വന്നു. അവരുടെ രൂപങ്ങള്‍ കണ്ടപ്പോള്‍ എനിക്കെന്തോ പന്തികേടു തോന്നി. അവരുടെ കയ്യില്‍ മൊബൈല്‍ ഫോണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എന്റെ മനസ്സില്‍ ഒരു ഭയം തോന്നി. ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞ് കാറില്‍ നിന്ന് ഇറങ്ങിയോടി. ആദ്യം വന്ന പയ്യന്‍ പ്രാര്‍ഥനക്ക് വരാന്‍ നിര്‍ബന്ധിച്ച് എന്റെ പിന്നാലെ വന്നു. പിന്നെ ഇവിടെയെത്തിയപ്പോള്‍ ഈ തിട്ടയിലേക്ക് ചാടിക്കയറിയതു മാത്രമേ എനിക്ക് ഓര്‍മയുള്ളൂ’, ഇമാം പറഞ്ഞു.
കാറില്‍ നിന്നിറങ്ങി തിരികെ ഓടുന്ന ഇമാമിനെ പിന്നില്‍ നിന്നു വന്ന് കാറിടിച്ച് വീഴ്ത്താനുള്ള ശ്രമം സിസിടിവിയില്‍ ദൃശ്യങ്ങളില്‍ കാണാം. വീണിടത്തു നിന്ന് എഴുന്നേറ്റ് ഇമാം ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.