മാട്രിമോണിയൽ സൈറ്റിൽ വ്യാജ പേര് നൽകി വിവാഹ തട്ടിപ്പ് ; മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ


മലപ്പുറം: ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ പേര് മാറ്റി നൽകി രജിസ്റ്റർ ചെയ്ത് യുവതികളുമായി അടുപ്പം സ്ഥാപിച്ച് സ്വർണവും പണവും തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. യുവതികളെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതി ഉണ്ട്. ആദി എന്ന തെറ്റായ പേരും വിവരങ്ങളും നൽകിയാണ് ഇയാൾ മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്.
വിവാഹാലോചനയുമായി വന്നു യുവതികളുമായും അവരുടെ വീട്ടുകാരുമായും വിശ്വാസംസ്ഥാപിക്കുക, തുടർന്ന് പ്രണയം നടിച്ച് തട്ടിപ്പ് നടത്തുക എന്നിങ്ങനെയാണ് ഇയാളുടെ രീതി. 2014 മുതൽ സമാന തട്ടിപ്പ് ആവർത്തിച്ചുവരുന്ന യുവാവ് ഒരേ സമയം തന്നെ ഒന്നിലധികം യുവതികളുമായി പ്രണയബന്ധം സ്ഥാപിക്കുകയും അവരുടേതന്നെ ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും ചെയ്തിരുന്നു.
പ്രണയത്തിലായ യുവതികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും മൊബൈൽ ഫോൺ സിം കാർഡുകളും പ്രൊഫഷണൽ ഐഡന്റിറ്റി കാർഡുകളും ഉപയോഗിക്കുന്ന ഇയാൾ ഒരേ സമയം പത്തിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നു.വളരെ മാന്യമായി പെരുമാറി ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ മിടുക്കനായ ഇയാൾ തന്റെ തട്ടിപ്പ് തിരിച്ചറിയപ്പെടുന്ന സമയങ്ങളിൽ ഭീഷണികൾ ഉയർത്താനും മടിച്ചിരുന്നില്ല. മാനനഷ്ടം ഭയന്നു ഇരകൾ പിന്മാറിയതിനാൽ പത്തു വർഷത്തോളമായി ഇയാൾ സുഗമമായി തന്റെ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. മലപ്പുറം സ്വദേശിയായ ഇയാൾ ആൾമാറാട്ടം നടത്തി എറണാകുളം,തൃശ്ശൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സാധാരണയായി തട്ടിപ്പ് നടത്തുന്നത്.
വിവാഹ ആലോചനകൾ നടത്തി ഇരകളെ മനസ്സിലാക്കിയശേഷം വിവാഹ നിശ്ചയം നടത്തുക, കല്യാണ വസ്ത്രം എടുപ്പിക്കുക, കല്യാണമണ്ഡപം ബുക്ക് ചെയ്യുക എന്നീ കാര്യങ്ങളിലൂടെ ഇരയുടെയും കുടുംബത്തിന്റെയും പൂർണ വിശ്വാസം നേടിയെടുക്കുന്ന ഇയാൾ തുടർന്ന് ഓരോരോ അത്യാവശ്യ കാരണങ്ങൾ പറഞ്ഞ് വിവാഹം പരമാവധി വൈകിപ്പിച്ചിരുന്നു. ഈ സമയത്തിനുള്ളിൽ നേടിയെടുക്കാവുന്ന പരമാവധി പണവും സ്വർണവുംകൊണ്ട് മുങ്ങുകയുമാണ് പതിവ്.
ഒരു പരാതിക്കാരിയിൽനിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളിൽനിന്ന് 10 ലക്ഷവും ആറുപവനും ഇയാൾ കൈക്കലാക്കിയെന്നാണ് പരാതി. ഒട്ടേറെ പേരെ സമാനരീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്നും ആക്ഷേപം ഉണ്ട്. അതുകൊണ്ടുതന്നെ ഇനിയും പരാതികൾ ഉയർന്നു വരാൻ സാധ്യതയുണ്ട്. ഒരു പെൺകുഞ്ഞിന്റെ പിതാവായ പ്രതി എറണാകുളത്ത് രണ്ടാം ഭാര്യയോടൊപ്പം താമസിച്ചു കൊണ്ട് ഇത്തരം തട്ടിപ്പുകൾ നടത്തി യാതൊരു ജോലിക്കും പോകാതെ സ്ത്രീകളെ കബളിപ്പിച്ച് സ്വന്തമാക്കുന്ന പണംകൊണ്ടാണ് ജീവിക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ്മേധാവി എസ് സുജിത്ത് എസ് ദാസിന്റെ നിർദേശപ്രകാരം സി ഐ റസിയ ബംഗാളത്ത്, എസ് ഐ ഇന്ദിരാമണി, എസ് എച്ച് ഒ പി എം സന്ധ്യാദേവി എന്നിവർ മലപ്പുറം പോലീസിന്റെ സഹായത്തോടെ എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.