NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം: നാല് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം, എസ്.എച്ച്.ഒയെ സ്ഥലംമാറ്റും

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദന കേസില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര വീഴ്ച്ചയ്ക്കുള്ള വകുപ്പുതല അന്വേഷണം. എസ്എച്ച്ഒ വിനോദിനോട് സ്‌റ്റേഷന്‍ ചുമതലകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ ഇയാളെ സ്ഥലംമാറ്റും, ക്രമസമാധാനച്ചുമതല നല്‍കില്ല. എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റും. നടപടി ഉത്തരവ് ഉടന്‍ നല്‍കും. കേസില്‍ മര്‍ദ്ദനം സ്ഥിരീകരിച്ചിരുന്നു. കൊല്ലം കമ്മീഷണറുടെ പ്രാഥമിക അന്വേഷണത്തിലായിരുന്നു കണ്ടെത്തല്‍.

കേസില്‍ റിപ്പോര്‍ട്ട് തേടാന്‍ ഡിജിപി അനില്‍ കാന്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മര്‍ദനത്തില്‍ നടപടി നാല് പൊലീസുകാര്‍ക്കെതിരെ മാത്രമാണ് എടുത്തിരുന്നത് ആരോപണവിധേയനായ സി.ഐക്കെതിരെ നടപടിയെടുത്തിരുന്നില്ല. പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയതിന് പിന്നാലെയായിരുന്നു ഡിജിപിയുടെ ഇടപെടല്‍.

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂരമര്‍ദ്ദനമാണ് നേരിട്ടത്. സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും നേര്‍ക്ക് മൂന്നാംമുറയാണ് പൊലീസ് പ്രയോഗിച്ചത്. പിണറായിയുടെ അടുത്തയാളാണോ എന്ന് പരിഹസിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിഷ്‌നേഷ് പറഞ്ഞു.

വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പറഞ്ഞു. ഡോക്ടറെന്ന വ്യാജേനയെത്തിയ പൊലീസുകാരന്‍ നട്ടെല്ലില്‍ ചവിട്ടി. ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. എസ്.ഐ അനീഷ്, സി.ഐ വിനോട് എന്നിവരാണ് നേതൃത്വം നല്‍കിയത്. മണികണ്ഠന്‍, ലോകേഷ് എന്നീ പൊലീസുകാരും മര്‍ദ്ദിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു.

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം ഇപ്പോഴിതാ പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് കണ്ടെത്തല്‍.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന്‍ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പൊലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പൊലീസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. പിന്നീട് പൊലീസുണ്ടാക്കിയ തിരക്കഥ. ഇങ്ങനെ എംഡിഎംഎ കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പൊലീസിനെ ആക്രമിച്ചെന്നും എഎസ്‌ഐയെ പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പും പുറത്തിറക്കി.

12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു.

വിഷ്ണുവും വിഘ്നേശശും പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന് മുറിപ്പാടുകളും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ കല്യാണവും മുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published.