NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നരബലി കേസ് സഹായിച്ചു; പത്തനംതിട്ടയിൽ നിന്ന് പത്തു വർഷം മുമ്പ് കാണാതായ യുവതിയെ മലപ്പുറത്ത് കണ്ടെത്തി

പത്തനംതിട്ട: പന്തളം കുളനടയിൽ നിന്നും പത്തുവർഷം മുമ്പ് കാണാതായ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും പോലീസ് കണ്ടെത്തി. ഭർത്താവിനും രണ്ട് മക്കളുമൊത്ത് കുളനടയിൽ താമസിക്കവേ അപ്രത്യക്ഷയായ തിരുവനന്തപുരം കള്ളിക്കാട് സ്വദേശിനി (42) യെയാണ് പന്തളം പൊലീസ് കണ്ടെത്തിയത്. ഇലന്തൂർ നരബലിക്കേസിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നും കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പന്തളം ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഹൻസിൽ (38) എന്നയാൾക്കൊപ്പം മലപ്പുറം പെരിന്തൽമണ്ണയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഇസ്ലാം മതം സ്വീകരിച്ച് മറ്റൊരു പേര് സ്വീകരിച്ചാണ് ഹൻസിലുമായി വിവാഹം കഴിച്ചത്. ആദ്യഭർത്താവിലെ മകൾ യുവതിക്കൊപ്പമാണുള്ളത്. ഒമ്പതുവർഷത്തോളം ഒരുമിച്ചു ജീവിച്ച ദമ്പതികൾക്ക് മക്കളില്ല.

2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം, 13ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ്.ഐ. ലാൽ സി. ബേബിയാണ് കേസെടുത്തത്. തുടർന്ന് അന്വേഷണത്തിൽ ഇവരെ കണ്ടെത്താനാവാത്തതിനാൽ കേസ് തെളിയേണ്ടും പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 9 ന് കോടതിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചു. പിന്നീട് 2018 മേയ് 20 ന് കേസ് തുടരന്വേഷണം ആരംഭിച്ചിരുന്നു.

വ്യാപകമായ അന്വേഷണത്തിലാണ് ഹൻസിലിനെ കണ്ടെത്താനായത്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചപ്പോൾ തന്നെ ഇയാളെപ്പറ്റി സൂചന ലഭിച്ചിരുന്നുതുടർന്ന് ഹരിപ്പാടുള്ള വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പുനലൂരിലെ ജോലിസ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചത്. പുനലൂരിൽ സ്വർണവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഹൻസിലിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവതി പെരിന്തൽമണ്ണയിലുണ്ടെന്ന വിവരം ലഭിച്ചത്. യുവതി പെരിന്തൽമണ്ണയിൽ ഒരു സൂപ്പർ മാർക്കറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി പോലീസ് മനസിലാക്കി.

ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി. പെരിന്തൽമണ്ണയിലെ വാടകവീട്ടിലെത്തിയ പോലീസ് അവരെ പന്തളത്തേക്ക് കൂട്ടിക്കൊണ്ട് വന്നു. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. പത്തു വർഷം മുമ്പ് ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കഴിയവേ ഇവർ പന്തളത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അതിനിടെ സഹപ്രവർത്തകനായ ഹൻസിലുമായി അടുപ്പത്തിലായി. കാമുകനായ ഹൻസിലുമായി സ്വമേധയാ അന്നത്തെ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു പോയതാണെന്നും, ഇസ്ലാം മതം സ്വീകരിച്ച് ഒമ്പത് വർഷത്തോളം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവെന്നും അവർ മൊഴി നൽകി.

എന്നാൽ കുടുംബപ്രശ്നങ്ങളാൽ കഴിഞ്ഞ ഒരു വർഷമായി ഹൻസിലുമായി പിരിഞ്ഞുകഴിയുകയാണെന്നും, വിവാഹമോചനത്തിന് മാവേലിക്കര കുടുംബകോടതിയിൽ കേസ് നടന്നുവരികയാണെന്നും ഇവർ പോലീസിനോട് പറഞ്ഞു.

പോലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിനൊപ്പം എസ്.ഐ. കെ. ഷിജു, പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, അൻവർഷാ, സുബീക് റഹ്മാൻ, അമീഷ്, രഘുകുമാർ എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *