നരബലി; ‘അവയവ മാഫിയ ആരോപണത്തിൽ കഴമ്പില്ല; കൂട്ടുപ്രതികളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം’: സിറ്റി പോലീസ് കമ്മീഷണർ


പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസിൽ അവയവ മാഫിയ എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ വൃത്തിഹീനമായ രീതിയിൽ അവയവ കടത്ത് നടക്കില്ല. ഷാഫി പല കഥകൾ ഉണ്ടാക്കിയിട്ടുണ്ട്. ആ കഥകൾ മുഴുവൻ ശരിയാകണമെന്നില്ല, പക്ഷേ തള്ളിക്കളയുന്നുമില്ല. ഒരു പക്ഷേ, ഇത് പറഞ്ഞ് ലൈലയേയും ഭഗവൽസിംഗിനേയും ഷാഫി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
പ്രതികള്‍ക്കെതിരെ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ഉണ്ട്. പ്രതികളില്‍ നിന്ന് നിരവധി ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അവ പരിശോധിച്ചു വരികയാണ്. കൂടുതല്‍ ഇരകള്‍ ഉണ്ട് എന്നതിന് സൂചനകളില്ല. പ്രതികൾ പറഞ്ഞതുമാത്രം വിശ്വസിച്ചല്ല പൊലീസിന്റെ അന്വേഷണം. മിസ്സിങ് കേസുകളും അന്വേഷിക്കുന്നുണ്ട്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം, നരബലി കേസിലെ മുഖ്യപ്രതി ഷാഫി ഒരു കൊലപാതകം കൂടി നടത്തിയെന്ന് പറഞ്ഞതായി ലൈലയുടെ മൊഴി. ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽ വച്ചാണ് ഇക്കാര്യം തന്നോട് പറഞ്ഞത്.എറണാകുളത്താണ് യുവതിയെ കൊന്നത്. എന്നാൽ കളളം പറഞ്ഞതെന്നാണ് ഷാഫിയുടെ വിശദീകരണം.