മലദ്വാരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു; കരിപ്പൂരിൽ നാലു യാത്രക്കാരിൽ നിന്ന് പിടികൂടിയത് 2.6 കോടി രൂപയുടെ സ്വർണം
1 min read

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസും ഡി ആർ ഐ യും ചേർന്ന് നടത്തിയത് കോടികളുടെ സ്വർണ വേട്ടയാണ്.ശനിയാഴ്ച രാവിലെ ദുബായിൽ നിന്നെത്തിയ മലപ്പുറം തെയ്യാലിങ്ങൽ സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിൽ ആയത്. സ്വർണ മിശ്രിതം 4 ക്യാപ്സ്യൂളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് ആണ് ഇയാള് കടത്താൻ ശ്രമിച്ചത്. 1171 ഗ്രാം തൂക്കം ഉണ്ട് പിടിച്ചെടുത്ത സ്വർണത്തിന്. വെള്ളിയാഴ്ച നാലു യാത്രക്കാരിൽനിന്നായി 2.6 കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് വിഭാഗവും കോഴിക്കോട് ഡി.ആർ.ഐ. വിഭാഗവും ചേർ ന്ന് പിടികൂടി.
ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന കാസർകോട് മുട്ടത്തൊടി അബ്ദുൽ ബാസിത് (24) കസ്റ്റംസിന്റെ പിടിയിലായി. കാസർകോട് സ്വദേശികളായ മൊയ്തീൻ മിസാൻ (28), ഇബ്രാഹീം ഖലീൽ (30) എന്നിവരെ ഡി.ആർ.ഐ.യും അറസ്റ്റ് ചെയ്തു.
1061 ഗ്രാം സ്വർണവുമായാണ് അബ്ദുൾ ബാസിത് പിടിയിലായത്. മിശ്രിതരൂപത്തിൽ നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മലപ്പുറം തിരൂർക്കാട് സ്വദേശി സെൽവം(24) ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത ബാഗേജിൽ ഉണ്ടായിരു ന്ന കേക്ക് നിർമാണ ഉപകരണത്തിന്റെ റോളറിന്റെ കൈപിടിക്കുള്ളിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഈ ബാഗേജ് എക്സ് റേ പരിശോധനയിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ഇതിലാണ് സ്വർണവും നിക്കലും സിങ്കും ചേർന്ന സംയുക്തംകൊണ്ട് നിർമിച്ച സ്വർണറോളർ ഉണ്ടായിരുന്നത്. സെൽവത്തെ പിടികൂടാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല. ഖത്തർ എയർവേയ്സിന്റെ ദോഹ-കോഴിക്കോട് വിമാനത്തിലാണ് മൊയ്തീൻ മിസാൻ, ഇബ്രാഹീം ഖലീൽ എന്നിവർ കരിപ്പൂരെത്തിയത്. സ്വർണ മിശ്രിതം പേസ്റ്റ് രൂപത്തിൽ തേച്ച് പിടിപ്പിച്ച്അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കടത്താൻ ശ്രമിച്ചത്. 3.4 കിലോ സ്വർണമാണ് ഇവരിൽനിന്ന് ഡി.ആർ.ഐ. കണ്ട ടുത്തത്. ഇതിന് 1.7 കോടി രൂപ വില വരും. ഇരുവരെയും ഡി.ആർ.ഐ. അറസ്റ്റ് ചെയ്തു.
കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 30 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരംഈവര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.