സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചു ; പ്രതികൾ പിടിയിൽ


കൊല്ലം: സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവും മോഷ്ടിച്ച കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസാണ് പിടികൂടിയത്.
തെക്കേവിള സാഗരികത്തിൽ ധന്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിലാണ് കളവ് നടന്നത്. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ കട്ടിയിൽ പുത്തൻ വീട്ടിൽ നീലകണ്ഠൻ(18) എന്നിവരാണ് പൊലീസ് പിടിയിലായത്.
വീടിന്‍റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയതിന് ധന്യയുടെ പരാതി നൽകിയിരുന്നു. കേസ്സ് രജിസ്റ്റർ ചെയ്ത് ഇരവിപുരം പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്.
ഇരവിപുരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ് സി.പി.ഓ സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.