‘ലോകായുക്ത, സര്‍വ്വകലാശാലഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ല’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


തിരുവനന്തപുരം: ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു. രാജ്ഭവനിൽ നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ. താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് ഗവര്‍ണര്‍ വാർത്താസമ്മേളനത്തിൽ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകൾ ഗവർണർ പുറത്തുവിടുകയും ചെയ്തു.
2021 ഡിസംബര്‍ എട്ടിന് വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അവസാന കത്ത് ജനുവരി 16 നും ലഭിച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്.
ഭീഷണിപ്പെടുത്തി കാര്യങ്ങൾ നടത്തി എടുക്കാമെന്ന് കരുതണ്ടെന്നും, ഇതിനപ്പുറം നേരിട്ടയാളാണ് താനെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കുന്നതിനായി മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും ഗവർണർ ഉന്നയിച്ചു. ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ചത് ഉൾപ്പടെ മൂന്ന് കത്തുകൾ ഗവർണർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തിയും ഇതേ ആവശ്യം ഉന്നയിച്ചതായും ഗവർണർ പറഞ്ഞു.
കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ അത് തടയാൻ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായ കെ കെ രാഗേഷ് തടഞ്ഞതായും ഗവർണർ ആരോപിച്ചു. പ്രതിഷേധം ഇന്‍റലിജൻസ് അറിഞ്ഞില്ലേ. കേസ് രജിസ്റ്റർ ചെയ്യരുതെന്ന് നിർദേശമുണ്ടായി. റിപ്പോർട്ട് തേടിയപ്പോൾ വി സി നൽകിയ മറുപടി ഞാൻ സെക്യൂരിറ്റി എക്സ്പെർട്ട് അല്ല എന്നാണ് വി സി പറഞ്ഞു.