പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ ഗുണ്ടാ ആക്ട് പ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ്.


പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്മാൻ (43) എതിരെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി കാപ്പ ചുമത്തിയത്.
പരപ്പനങ്ങാടി സി.ഐ. യുടെയും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസഥാനത്തിലാണ് നടപടി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ, സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി ഏർപ്പെടുന്നവർക്കും, വീണ്ടും ആവർത്തിക്കാൻ സാധ്യതയുള്ളതുമായ വ്യക്തികൾക്കെതിരെ ചുമത്തുന്ന Kerala Anti-Social Activities (Prevention) Act വകുപ്പാണ് കാപ്പ.
ഈ നിയമപ്രകാരമാണ് ഇയാൾക്കെതിരെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ പരപ്പനങ്ങാടി സ്റ്റേഷനിൽ നിലവിൽ 11 കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
2016 ൽ പരപ്പനങ്ങാടി സ്വദേശിയായ റസാഖ് എന്നയാളെയും 2021 മാർച്ചിൽ അസൈനാർ, സക്കറിയ എന്നിവരെയും, 2021 മെയ് മാസത്തിൽ സെമീർ,ഷംസു എന്നിവരെയും ദേഹോപദ്രവം ഏൽപിച്ച കേസുകളിലാണ് മുജീബിനെതിരെ ഗൂണ്ടാ ആക്ട് പ്രകാരം നടപടി എടുത്തത്.
മുജീബ് റഹ്മാൻ നിലവിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ റൗഡിലിസ്റ്റിലുള്ള 107 CRPC പ്രകാരം ജാമ്യത്തിൽ കഴിയുന്ന ആളാണെന്നും പോലീസ് അറിയിച്ചു. ഗുണ്ടാ ആക്ട് പ്രകാരം മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കുള്ള ഈ കാലയളവിൽ ഇയാൾ പോലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്നും പോലീസ് പറഞ്ഞു.