NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡി.ഐ.ജിയുടെ വാഹനത്തില്‍’; കോവിഡ് കാലത്ത് പാസുകള്‍ നല്‍കിയത് ഐ.ജി ലക്ഷ്മണയെന്ന് മുൻ ഡ്രൈവർ

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലും പൊലീസും തമ്മില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍. ഡിഐജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തിലാണ്.

 

മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്. മദ്യക്കുപ്പി നല്‍കാനും ഈ വാഹനം ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ക്രൈബ്രാഞ്ചിന് നല്‍കിയെന്നും ജെയ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനിത പുല്ലയിലിന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയത് വാഹനത്തില്‍ സൈറണ്‍ മുഴക്കിയാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി.

 

ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും വെളിപ്പെടുത്തലുണ്ട്. കോവിഡ് കാലത്ത് ഐജിയുടെ സീലും ഒപ്പും അടങ്ങിയ യാത്രാ പാസ് ഉപയോഗിച്ചിരുന്നു. മോന്‍സണിന്റെ കൂട്ടുകാര്‍ക്കായി ഐജി വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയത്. ഇത് സംബന്ധിച്ച വാട്‌സ് ആപ്പ ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നു.

 

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

 

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണെന്നും പരാതിയില്‍ പറയുന്നു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും.

 

നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മോന്‍സനില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *