തോർത്ത് എത്തിക്കാൻ വൈകി; യുവതിയെ ഭർത്താവ് മർദിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി പരാതി

പ്രതീകാത്മക ചിത്രം

മലപ്പുറം: കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റ് കൊണ്ട് ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ പരാതി. മർദനത്തിൽ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടുവെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. മലപ്പുറം വാഴൂരിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ വാഴൂർ കൈതൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിസ്സാര കാര്യങ്ങൾക്കു പോലും ക്രൂരമായി മർദിക്കുമെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. ജൂൺ പതിനഞ്ചിന് കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ഭർത്താവ് ബെൽറ്റ് കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കുഴഞ്ഞു വീണ യുവതിയെ ഭർത്താവും മാതാവു ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. ഒരാഴ്ച്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വാഴക്കാട് പൊലീസാണ് ഫിറോസ് ഖാനെതിരെ കേസെടുത്തത്. 2011 ലായിരുന്നു. ഫിറോസ് ഖാനും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭർത്താവ് മർദിക്കുന്നതായി പരാതിയിൽ പറയുന്നു. ഗാർഹിക പീഡനത്തിനും മർദനത്തിനുമാണ് കേസെടുത്തത്.