പന്തളത്ത് വൻ മയക്കുമരുന്ന് വേട്ട; അഞ്ച് പേർ പിടിയിൽ.


പത്തനംതിട്ട: പന്തളത്ത് വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം പന്തളം നഗരത്തിലുള്ള ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
അടൂർ പറക്കോട് സ്വദേശി രാഹുൽ ആർ, കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കൽ സ്വദേശി പി ആര്യൻ, കുടശനാട് സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ സ്വദേശി സജിൻ സജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘം എത്തുമ്പോൾ രാഹുൽ, ഷാഹിന, ആര്യൻ എന്നിവർ മാത്രമാണ് ഹോട്ടൽ മുറിയിലുണ്ടായിരുന്നത്. മൂവരും മയക്ക് മരുന്ന് ലഹരിയിലായിരുന്നു. നാല് ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവുമാണ് മുറിയിലുണ്ടായിരുന്നു.
മൂന്ന് പോരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളായ വിധു കൃഷ്ണൻ, സജിൻ സജി എന്നിവരെ പറ്റി വിവിരം ലഭിക്കുന്നത്. തുടർന്ന് ഇവരെ ഉപയോഗിച്ച് തന്നെ രണ്ട് പേരെയും പോലീസ് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. 150 ഗ്രാം എംഡിഎംഎ എത്തിച്ചത് ഇവരാണ്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ മുറിയെടെത്ത് ഇവരുടെ സംഘം എം.ഡി.എം.എ വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഇന്നലെ ഉച്ചയോടെ പത്തനംതിട്ട നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃത്തിലുള്ള സംഘം പന്തളത്തെ ഹോട്ടലിൽ പരിശോധന നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ വിൽപ്പനക്കെത്തിച്ച ലഹരിവസ്തുക്കളാണെന്ന് പ്രതികൾ സമ്മതിച്ചു. ബെംഗളുരുവിൽ നിന്നാണ് നിരോധിത മയക്ക് മരുന്ന് എത്തിക്കുന്നത്. പ്രതികളിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകളും പ്രതികൾ ഉപയോഗിച്ചിരുന്ന ആഡംബര കാറുകളും ഒരു ബൈക്കും പെൻഡ്രൈവും പിടിച്ചെടുത്തു.