മുൻവൈരാഗ്യത്തിന്റെ പേരിൽ പരപ്പനങ്ങാടിയിൽ ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
1 min read

പരപ്പനങ്ങാടി: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിലായി. എടരിക്കോട് പുതുപ്പറമ്പ് ചുടലപ്പാറ സ്വദേശി പാറാട്ട് മുജീബ് റഹ്മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കൊടമ്പാട്ടിൽ അബ്ദുൽ മജീദ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ കേസിൽ പെടുത്താനായി ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് കുപ്പികളിലാക്കി ചാരായം ഒളിപ്പിച്ചു വെക്കുകകയും പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നു എന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറയുകയും ചെയ്താണ് പ്രതികൾ ഷൗക്കത്തിനെ കുടുക്കാൻ ശ്രമിച്ചത്.
താനൂർ DANSAF ടീം പരിശോധന നടത്തിയതിൽ ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നുംനാലര ലിറ്റർ ചാരായം കണ്ടെടുക്കുകയും, ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയതിൽ നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവറുടെ അയൽവാസിയായ മുജീബ് റഹ്മാൻ എന്നയാൾ മുൻ വൈരാഗ്യം വെച്ച് കേസിൽകുടുക്കാൻ ശ്രമിച്ചതാണെന്ന് ബോധ്യപ്പെട്ടത്.
മറ്റൊരു കേസിൽ മുജീബ് റഹ്മാൻ ജയിലിൽ നിന്നും പരിചയപ്പെട്ട വാഴയൂർ സ്വദേശി അബ്ദുൾ മജീദിനെക്കൊണ്ട് കോട്ടക്കൽ ചുടലപ്പാറയിൽ നിന്നും ഷൗക്കത്തലിയുടെ ഓട്ടോ വിളിച്ച് യാത്രയ്ക്കിടയിൽ അബ്ദുൾ മജീദ് ഓട്ടോറിക്ഷയിൽ മുജീബ് റഹ്മാൻ നൽകിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടി പുത്തരിക്കൽ എത്തിയ ശേഷം അബ്ദുൾ മജീദ് ഓട്ടോയിൽ നിന്ന് ഇറങ്ങി കാത്തിരിക്കാൻ പറഞ്ഞ് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
ഓട്ടോറിക്ഷയെ പിൻതുടർന്ന് വന്ന മുജീബ് റഹ്മാൻ ഓട്ടോ ഡ്രൈവർ കാണാതെ മാറി നിന്ന് ഓട്ടോറിക്ഷയിൽ ചാരായം വിൽപന നടത്തുന്നുവെന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS അവർകളുടെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ സി.ഐ. ഹണി കെ ദാസ്, എസ് .ഐ. പ്രദീപ്കുമാർ, ഡാൻസഫ് അംഗങ്ങളായ ജിനു, വിപിൻ, അഭിമന്യു, ആൽബിൻ എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിന് ആസ്പദമായ സ്ഥലങ്ങളിലെ സാക്ഷികളെ ചോദ്യംചെയ്തും, സിസിടിവികൾ നിരീക്ഷിച്ചും, CDR പരിശോധിച്ചും, സൈബർ സെല്ലിൻ്റെ സഹായത്താലുമാണ് അന്വേഷണ സംഘത്തിന് പ്രതികളിലേക്ക് എത്താനായത്.