NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൂന്തുറ സിറാജിന് സീറ്റ് നല്‍കില്ലെന്ന് എല്‍.ഡി.എഫ്; പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഐ.എന്‍.എല്ലിന് നിര്‍ദേശം

പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ നീക്കത്തിന് തിരിച്ചടി.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്നാണ്  എല്‍.ഡി.എഫ് നിലപാടെടുത്തത്.

പൂന്തുറ സിറാജിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും ഐ.എന്‍.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോര്‍പ്പറേഷനില്‍ ഐ.എന്‍.എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്ത് സിറാജിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ഐ.എന്‍.എല്ലിന്റെ തീരുമാനം.  എന്നാല്‍ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് സീറ്റ് മോഹിച്ചെത്തിയ സിറാജിനെ അംഗീകരിക്കാനാവില്ലന്നും മറ്റൊരാളെ കണ്ടെത്തി ഉടന്‍ നിര്‍ദേശിക്കാനും എല്‍.ഡി.എഫ് നിര്‍ദേശിച്ചു.

25 വര്‍ഷമായി പി.ഡി.പിക്കൊപ്പമായിരുന്ന സിറാജ് ശനിയാഴ്ചയാണ് പാര്‍ട്ടി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നത്. അംഗത്വം ഏറ്റുവാങ്ങിയ ആ നിമിഷം തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പി.ഡി.പി സംസ്ഥാന നേതൃത്വവും അറിയിച്ചിരുന്നു.

25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചിരുന്നു.

സിറാജ് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നി രംഗത്തെത്തിയിരുന്നു.
ഭരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്നെഴുതിയ പോസ്റ്റില്‍ “ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെ”ന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ എന്നും മഅദനി ഫേസ്‌ഫുക്കിൽ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published.