മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 16 വർഷത്തിനുശേഷം അറസ്റ്റിൽ.


പരപ്പനങ്ങാടി : മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വർഷത്തിനുശേഷം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ജില്ലയിലെ ചക്കുംകടവ്, ചന്ദാലേരിപറമ്പ് വെബ്ലി സലിം എന്നു വിളിക്കുന്ന സലിം (42) ആണ് കല്ലായിയിൽ നിന്നും പിടിയിലായത്.
2006 ജനുവരിയിലും ഫെബ്രുവരിയിലും വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അരിയല്ലൂർ പുഴക്കൽ മോഹൻദാസിന്റെ ഭാര്യ പത്മിനിയുടെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടിൽ സത്യനാരായണന്റെ ഭാര്യ ഷീജയുടെ 5 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും മോഷണം പോയതിന് 2006 ൽ പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസുകളിൽ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികളെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ , പോലീസുകാരായ ബിജേഷ്, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ , അഭിമന്യു ,വിപിൻ , സബറുദ്ദീൻ, ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.