രേഖകൾ ഒന്നുമില്ല, യാത്രക്കാരുടെ ജീവൻ പണയം വെച്ച് ഓടിയ ‘പറക്കും തളിക’ മോട്ടോർ വാഹന വകുപ്പ് പൊക്കി.


തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഒരുരേഖയും ഇല്ലാതെ യാത്രക്കാരുടെ ജീവൻ പണയം വെച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി.
ബസിന് ടാക്സ്, ഇൻഷുറൻസ് അടക്കാതെയും പെർമിറ്റും, ഫിറ്റ്നസും എടുക്കാതെയും, വാഹനപുക പരിശോധിക്കാതെയും കാവിലാക്കാവിൽ നിന്ന് തിരൂരിലേക്ക് സർവീസ് നടത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
ജില്ല എൻഫോഴ്മെൻ്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം ദേശീയ സംസ്ഥാന പാതയിൽ പരിശോധന നടത്തുന്ന എൻഫോഴ്സ്മെൻ്റ് എം.വി.ഐ കെ. നിസാർ, എ.എം.വി ഐമാരായ പി.അജീഷ്, പി.കെ മനോഹരൻ എന്നിവർ പരിശോധനയ്ക്കിടെ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോഴാണ് ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നുമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്നാണ് ഉദ്യോഗസ്ഥർ പുറത്തൂർ പുതുപ്പള്ളിയിൽ വച്ച് പിടികൂടിയത്. യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ഉദ്യോഗസ്ഥർ ബസ് സർവീസ് നിർത്തിവെപ്പിച്ചു.
ബസിനെതിരെ നിയമ നടപടി സ്വീകരിച്ചു. യാത്രക്കാർക്ക് ഉദ്യോഗസ്ഥർ തന്നെ മറ്റ് ബസുകളിൽ തുടർ യാത്രക്കുള്ള സൗകര്യമൊരുക്കി