സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. നിസാര കാര്യങ്ങൾക്ക് പൊലീസ് അറസ്‌റ്റ് ചെയ്യരുതെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗ്ഗരേഖ.


സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും, നിസാര കാര്യങ്ങൾക്ക് പൊലീസ് അറസ്‌റ്റ് ചെയ്യരുതെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗ്ഗരേഖ.
അറസ്റ്റിലാകുന്നവർക്ക് ദിവസവും ഭക്ഷണം, കുളി, അടിവസ്ത്രം മാറ്റാൻ സൗകര്യം എന്നിവ ലഭ്യമാക്കണം. അന്യായ അറസ്‌റ്റ് തടയാനും ലോക്കപ്പ് മർദ്ദനങ്ങളും പീഡനങ്ങളും കുറയ്‌ക്കാനും കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള കരട് മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് (ബി.പി.ആർ.ഡി) തയ്യാറാക്കി.
ചോദ്യം ചെയ്യലിന്റെ പേരിൽ കൂടുതൽ സമയം കസ്‌റ്റഡിയിൽ സൂക്ഷിക്കരുത്. അറസ്‌റ്റിലാകുന്നവരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷൻ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. പ്രതിയെ അറസ്‌റ്റു ചെയ്യുമ്പോൾ ഉദ്യോഗസ്ഥൻ പേരെഴുതിയ ടാഗ് ധരിച്ചിരിക്കണം. ഉദ്യോഗസ്ഥന്റെ പേര് കേസ് ഡയറിയിൽ രേഖപ്പെടുത്തണം.
ലോക്കപ്പിൽ മർദ്ദിച്ച് കുറ്റം തെളിയിക്കുന്ന രീതി ഒഴിവാക്കണംഒരാൾക്കെതിരെ വിശ്വസനീയമായ പരാതി കിട്ടിയാൽ സ്റ്റേഷനിൽ വിളിച്ചുവരുത്തണം. അതിന് തയ്യാറായില്ലെങ്കിൽ മാത്രം വീട്ടിൽച്ചെന്ന് അറസ്‌റ്റു ചെയ്യാം.
കൂടുതൽ അന്വേഷണത്തിന് വേണ്ടിയോ, പ്രതി വീണ്ടും കുറ്റം ചെയ്യാനുള്ള സാദ്ധ്യത കണിക്കിലെടുത്തോ ആവണം അറസ്‌റ്റ്. സ്‌ത്രീകൾ, 15വയസിന് താഴെയുള്ള കുട്ടികൾ, 65വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്.
വീട്ടിൽച്ചെന്ന് ചോദ്യം ചെയ്യണം. മാർഗരേഖകൾ നടപ്പാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണം.സ്‌ത്രീകളെയും കുട്ടികളെയും രാത്രി അറസ്‌റ്റ് ചെയ്യരുത് . സ്‌ത്രീകളെ അറസ്‌റ്റു ചെയ്യേണ്ടത് വനിതാ പൊലീസ് ഓഫീസർ.
വനിതാ ഓഫീസറില്ലെങ്കിൽ അറസ്‌റ്റിലാകുന്ന സ്‌ത്രീയ്‌ക്ക് നടപടികൾ തീരും വരെ കൂട്ടിരിപ്പുകാരിയെ വയ്‌ക്കണം. സ്‌ത്രീകളെയും കുട്ടികളെയും രാത്രി അറസ്‌റ്റ് ചെയ്യരുത്. അറസ്‌റ്റ് ചെയ്യുന്നത് ആരാണ്, എന്തിന് തുടങ്ങിയ വിവരങ്ങൾ അറിയിക്കണം, അറസ്‌റ്റിലാകുന്ന ആളുടെ ഇഷ്‌ട പ്രകാരം മറ്റൊരാളെ വിവരമറിയിക്കണം.
സാക്ഷി വേണം.പ്രതി അപകടകാരിയെങ്കിൽ മാത്രം വിലങ്ങിടാം..ബലപ്രയോഗം പാടില്ല. 7 വയസിന് താഴെയുള്ള കുട്ടികളെ അറസ്‌റ്റു ചെയ്യരുത്. മുതിർന്ന കുട്ടികളെ അറസ്‌റ്റു ചെയ്‌ത് ലോക്കപ്പിലിടരുത്. കൈവിലങ്ങിടരുത്. മോശം ഭാഷയിൽ സംസാരിക്കരുത്. അറസ്‌റ്റു നടന്നയുടൻ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കണം.