ഭാര്യയെ അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയും


മലപ്പുറം : മലപ്പുറം പരപ്പനങ്ങാടിയില്‍ ഭാര്യയെ അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് മഞ്ചേരി പുത്തൂര്‍ സ്വദേശി ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി കോടതിയുടേതാണ് വിധി.
പരപ്പനങ്ങാടി പ്രയാഗം തീയേറ്ററിന് സമീപം താമസിച്ചിരുന്ന കോടകുളത്ത് ഷൈനിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2013 ഫെബ്രുവരി 19 നായിരുന്നു സംഭവം നടന്നത്.വീട്ടില്‍ അതിക്രമിച്ച് കയറല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
ഭാര്യാമാതാവിനെ മര്‍ദ്ദിച്ച കേസില്‍ നാലു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജിയുമായി അകന്ന് പരപ്പനങ്ങാടിയില്‍ അമ്മയോടൊപ്പമാണ് ഷൈനി താമസിച്ചുരുന്നത്.
വിവാഹമോചനം ആവശ്യപ്പെട്ട് ഷൈനി കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സംഭവദിവസം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ ഷാജി, ഷൈനിയുടെ കഴുത്തിന് വെട്ടി. തലയില്‍ മാരകമായി പരിക്കേൽപ്പിക്കുകയും ഷൈനിയുടെ നെഞ്ചില്‍ മേശയുടെ കാല്‍കൊണ്ട് അടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു .
മകളെ മര്‍ദ്ദിക്കുന്നത് കണ്ടു തടയാനെത്തിയ ഷൈനിയുടെ അമ്മ കമലയെയും ഷൈനിയുടെ സഹോദരിമാരെയും ഇയാള്‍ ആക്രമിച്ചു. ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.