വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഓഗസ്റ്റ് 12 വരെ നീട്ടി; വോട്ടർ പട്ടികയിലേക്ക് ഇതുവരെ 19.21 ലക്ഷം പുതിയ അപേക്ഷകൾ


തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഓൺലൈനിൽ അപേക്ഷാ പ്രവാഹം. പ്രാദേശികമായി രാഷ്ട്രീയപാർട്ടികൾ മത്സരിച്ചു രംഗത്തിറങ്ങിയതോടെ രണ്ടാഴ്ച കൊണ്ട് 19.21 ലക്ഷം അപേക്ഷകളാണു ലഭിച്ചത്. അപേക്ഷകളിൽ ഭൂരിഭാഗവും ഹിയറിങ് നടക്കാത്തതിനാൽ അംഗീകരിച്ചിട്ടില്ല.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ www.sec.kerala.gov.in ൽ സിറ്റിസൻ റജിസ്ട്രേഷൻ നടത്തി പ്രൊഫൈൽ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. പ്രൊഫൈൽ സൃഷ്ടിച്ച ഒരാൾക്ക് 10 പേരെ വരെ ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കാം. രാഷ്ട്രീയപ്രവർത്തകരാണ് ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നത്.
ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോൾ തിരിച്ചറിയൽ രേഖയുമായി ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറായ (ഇആർഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുൻപാകെ ഇവരെ ഹാജരാക്കാനും രാഷ്ട്രീയപ്രവർത്തകർ രംഗത്തുണ്ട്.
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമുണ്ട്.
പകരം, അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആർഒയ്ക്ക് ഇമെയിലായി അയച്ചു നൽകുകയും ഇവരുടെ രക്തബന്ധുക്കൾ രേഖകളുമായി ഇആർഒ മുൻപാകെ ഹാജരാകുകയും വേണമെന്നാണു നിർദേശം. ഈ നടപടികൾ സുഗമമല്ലെന്നു പരാതിയുണ്ട്. ഹിയറിങ്ങിന് ഹാജരാകാൻ ഒരു അവസരം കൂടി നൽകാൻ ഇആർഒമാരോട് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.